സൂര്യ നായകനായി എത്തുന്ന സൂരരൈ പൊട്ര് ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്റെ ആദ്യ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും ഓർമ വന്നെന്ന് പറയുകയാണ് താരം. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
അച്ഛന്റെ പാത പിന്തുടർന്നു സിനിമയിലേക്ക് വരാൻ അന്ന് സൂര്യ ആലോചിച്ചിരുന്നില്ല. അങ്ങനെയാണ് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിക്ക് പോകുന്നത്. ആദ്യത്തെ മാസത്തെ ശമ്പളം 736 രൂപയായിരുന്നു. എല്ലാ ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്നതിനാണ് ഇത്ര ശമ്പളം. എനിക്ക് ശമ്പളം തന്നിരുന്ന കവറിന്റെ ഭാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. സൂരരൈ പൊട്രുവിന്റെ ചിത്രീകരണത്തിനിടെ താൻ ഇതൊക്കെ ആലോചിച്ചു. - സൂര്യ പറഞ്ഞു.
ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സൂരറൈ പോട്ര് എടുത്തിരിക്കുന്നത്. സുധ കൊങ്കാരയാണ് സംവിധാനം. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻ ബാബു , പരേഷ് റാവൽ എന്നിവരാണ് മറ്റു താരങ്ങൾ.
ആമസോൺ പ്രൈമിലൂടെ നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയാണ് ചിത്രം എത്തുക. 200ലേറെ രാജ്യങ്ങളിലെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ചിത്രം കാണാം. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റും ഗുനീത് മോൻഗയുടെ സിഖ്യാ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.