ചെന്നൈ: വീഡിയോ ജോക്കിയും ടെലിവിഷൻ നടിയുമായ കെ ചിത്രയുടെ (വി ജെ ചിത്ര) മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നടിയുടെ മരണത്തിൽ ഭർത്താവ് ഹേമന്ദിനെതിരേ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഹേംനാഥ് മർദ്ദിച്ചിരുന്നതായി ചിത്രയുടെ അമ്മ വിജയ കാമരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു.
കിൽപാക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരാണ് പൊലീസ് സാന്നിധ്യത്തിൽ വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇതിനു ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞ ദിവസം ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായി പൊലീസ പറയുന്നു.
ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയത് സംബന്ധിച്ചും നസ്രത്ത്പേട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് ദമ്പതിമാർക്കിടയിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായോ എന്നതും പരിശോധിക്കുന്നുണ്ട്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഹേമന്ദിന്റെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.