മുംബൈ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷ് വെർസോവ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകൻ നിതിൻ സത്പുട്ടിനൊപ്പം നേരിട്ട് സ്റ്റേഷനിൽ എത്തിയാണ് താരം പരാതി നൽകിയത്.
ഒഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പൊലീസ് ഇല്ലാത്തതിനാൽ അവസാനം വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. നടി പരാതി നൽകിയതായി വെർസോവ പൊലീസ് അറിയിച്ചു.
അനുരാഗിൽ നിന്നേറ്റ ലൈംഗിക പീഡനം പായലിനെ മാനസികമായി തളർത്തിയെന്നും മാതാപിതാക്കളോടു പോലും കാര്യങ്ങൾ തുറന്നു പറയാൻ നടിക്കു ധൈര്യമുണ്ടായില്ലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
അനുരാഗ് കശ്യപിനെ പോലുള്ള വലിയ സംവിധായകനെതിരെ രംഗത്തു വന്നാൽ അവസരങ്ങൾ കുറയുമെന്നും കരിയർ അവസാനിക്കുമെന്നും സിനിമാ മേഖലയിൽ നിന്നുള്ള ചിലർ ഉപദേശിച്ചതിനാലാണ് ഇത്രയും കാലം ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
പായലിന് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. അവളെ പിന്തുണയ്ക്കാൻ കുടുംബം മുംബൈയിൽ എത്തിയിട്ടുണ്ട്. ബോളിവുഡിൽ നിന്നുള്ള പിന്തുണയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും നടിയുടെ അഭിഭാഷകൻ പറഞ്ഞു.