ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.
8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടർന്ന് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തിരുന്നു. സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ തുടർന്നാണ് സെർച്ച് വാറണ്ടുമായി ഇന്ന് പുലർച്ചെ ആറുമണിക്ക് ഉദ്യോഗസ്ഥർ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.
രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. നഗരത്തിലെ മറ്റൊരു വ്യവസായിയായ രാഹുൽ ഷെട്ടിയെയെയും അറസ്റ്റ് ചെയ്തതായി കമ്മീഷണർ അറിയിച്ചു.
രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഇവരുടെ കൈയില്‍ നിന്ന് നാലു മൊബല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കേസില്‍ സിനിമാ സംഗീത മേഖലയിലെ കൂടുതല്‍ പ്രമുഖരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.