ന്യൂഡല്‍ഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് അധീർ രഞ്ജൻ ചൗധരിയെ മാറ്റാൻ സാധ്യതയില്ല. അധിര്‍ രഞ്ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ഇന്ധന വിലവര്‍ധന, കാര്‍ഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ നയരൂപീകരണ സമിതി തീരുമാനിച്ചു.
ഒരാള്‍ക്ക് ഒരു പദവിയെന്നതിന്റെ അടിസ്ഥാനത്തിൽ അധീർ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റുമെന്നു നേരത്തേ ചില നേതാക്കൾ നിലപാടെടുത്തിരുന്നു. നിലവിൽ ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അധീർ രഞ്ജൻ ചൗധരി.
ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, രൺവീത് ബിട്ടു തുടങ്ങിയവരുടെ പേരുകൾ അധീർ രഞ്ജൻ ചൗധരിക്കു പകരം പരിഗണിച്ചിരുന്നു.