മുംബൈ : ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ മരണം ഏറെ ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും അവ്യക്തമായി തന്നെ തുടരുകയാണ്.
കേസിൽ സംവിധായകനും സിനിമാനിർമാണ കമ്പനി യഷ് രാജ് ഫിലിംസിന്റെ ചെയർമാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ 4 മണിക്കൂർ നീണ്ടു. 2 അഭിഭാഷകരുടെ കൂടെയാണ് ആദിത്യ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
‘എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയുടെ വിജയത്തിനുശേഷം യഷ് രാജ് ഫിലിംസുമായി 3 സിനിമകൾക്കു സുശാന്ത് കരാർ ഒപ്പിട്ടിരുന്നു. ഇതിൽ ശേഖർ കപൂർ സംവിധാനം ചെയ്യാനിരുന്ന ‘പാനി’ എന്ന സിനിമ നിർമാതാക്കൾ അവസാന നിമിഷം പിൻമാറിയതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇത് സുശാന്തിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് ആരോപണം.
കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ, സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി എന്നിവർ ഉൾപ്പെടെ മുപ്പതോളം പേരെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു. സുശാന്തിനെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റിന്റെ മൊഴി വെള്ളിയാഴ്ച എടുത്തിരുന്നു.