പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് എം പി. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നെന്നും പി മോഹന്‍രാജിനെ തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാർട്ടി പറഞ്ഞത് അനുസരിച്ചാണ്. വിജയിക്കും എന്ന് കരുതിയല്ല ആറ്റിങ്ങലിൽ മത്സരിച്ചത്. റോബിൻ പീറ്ററിനെതിരായ എസ്എൻഡിപിയുടെ എതിർപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം പറയാം. പി മോഹൻ രാജ് പിന്തുണ അഭ്യർത്ഥിച്ച് തന്നെ കാണാനെത്തിയിരുന്നു. അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചത് നല്ല കാര്യമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
അടൂര്‍ പ്രകാശിന്‍റെ വീട്ടിലെത്തിയാണ് പി മോഹന്‍രാജ് അദ്ദേഹത്തിന്‍റെ പിന്തുണ തേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് അടൂര്‍ പ്രകാശിന്‍റെ വീട്ടില്‍ നിന്നാണെന്ന് മോഹന്‍ രാജ് പറഞ്ഞു. വിവാദങ്ങളെയും എതിര്‍പ്പുകളെയും കുറിച്ച് പ്രതികരിക്കാനില്ല. കോന്നിയിലെ പ്രചാരണം അടൂര്‍ പ്രകാശിനെ മുന്‍നിര്‍ത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിന്‍റെ പേരാണ് അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചിരുന്നത്. കാലങ്ങളായി തന്നെ വിജയിപ്പിച്ച കോന്നിയില്‍ പിന്‍ഗാമിയായി എത്തേണ്ടത് റോബിന്‍ പീറ്ററാണെന്ന അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശത്തെ പത്തനംതിട്ട ഡിസിസി എതിര്‍ക്കുകയായിരുന്നു.