തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.
ഈ നടപടി തോന്നിവാസമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭഗവാന്‍ നിയമപരമായി മൈനര്‍ അവകാശിയാണെന്നും മൈനറുടെ സ്വത്ത് കൈവശപ്പെടുത്താനോ പതിച്ച് കൊടുക്കാനോ ആര്‍ക്കും അവകാശമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി ക്ഷേത്രഫണ്ടിന് കൈ നീട്ടുന്നത് അപലപനീയമാണെന്നും അഞ്ച് കോടി രൂപ സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയ നടപടി പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഞ്ച് കോടി രൂപ, സർക്കാരിന് നൽകിയ ഗുരുവായൂർ ദേവസ്വം നടപടി തോന്നിവാസം. ദേവസ്വത്തിൻ്റെ സ്വത്ത് ഭഗവാൻ്റേതാണ്,ഭഗവാൻ നിയമപരമായി മൈനർ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആർക്കും അവകാശമില്ല. എല്ലാ ക്ഷേത്രസ്വത്തിൻ്റേയും അവകാശം, മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്.
ഗുരുവായൂർ ദേവസ്വം ആക്ട് സെക്ഷൻ 27, ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. ദേവസ്വം ഫണ്ടിൽ നിന്ന് ഒരു പൈസ പോലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫണ്ടിലേക്കോ, ക്ഷേത്രകാര്യങ്ങൾക്കല്ലാത്ത കാര്യങ്ങൾക്കോ ചിലവിടാൻ കഴിയില്ല. നിയമം ഇങ്ങിനെ ഉള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രഫണ്ടിൽ നിന്ന്
അഞ്ച് കോടി രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ ഗുരുവായൂർ ദേവസ്വം നടപടി തോന്നിവാസവും അപലപനീയവുമാണ്.
ദേവസ്വം ചെയർമാൻ, പ്രളയ പ്രളയഫണ്ടിലേക്ക് അഞ്ച് കോടി രൂപ നൽകിയതിനെതിരെ ബഹു: ഹൈക്കോർട്ടിൽ
ഡബ്ല്യു പി സി 20495/19 എന്ന നമ്പറിൽ ദേവസ്വത്തിനെതിരെ ഫയൽ ചെയ്ത കേസ്സിൽ വാദം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും നിയമവിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റുന്നത്.
ഇതിന് മുൻപ് ഇത് പോലെ ഒരു വകമാറ്റൽ നടത്തിയതിനെതിരെ സി.കെ രാജൻ എന്ന ഭക്തൻ കൊടുത്ത കേസ്സിൽ കോടതി വകമാറ്റിയ തുക തിരിച്ച് ദേവസ്വത്തിലേക്ക് അടപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ചെയർമാനും രാഷ്ട്രീയ നേതാക്കൾക്കും തോന്നിയത് പോലെചിലവഴിക്കാനുള്ളതല്ല ഭഗവാന് ഭക്തന്മാർ കൊടുക്കുന്ന വഴിപാട് പണം.
കേരളത്തിൻ്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. ഇത്തരം നടപടികൾ ഉണ്ടെങ്കിൽ സർക്കാർ സ്വയം പിൻതിരിയണം. കാലാവധി കഴിയുന്ന ചില നിയമനങ്ങൾ നീട്ടി കിട്ടുവാനുള്ള ചില സൂത്രപ്പണി മാത്രമാണ് ഈ തോന്നിവാസങ്ങളുടെ പിന്നിൽ. ഇത് ഒരു കാരണവശാലും അനുവദിക്കില്ല.
ഗുരുവായൂരിൽ കൈ കൂപ്പാൻ തയ്യാറല്ലാത്ത മുഖ്യമന്ത്രി കൈ നീട്ടി ഗുരുവായൂർ ക്ഷേത്ര ഫണ്ട് നിയമവിരുദ്ധ മാ യി മേടിക്കുന്നത് അപലപനീയമാണ്. അഞ്ച് കോടി രൂപ വക മാറ്റി സർക്കാർ ഫണ്ടിലേക്ക് നിയമ വിരുദ്ധമായി മാറ്റിയ നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു.
https://www.facebook.com/bgopalakrishnan.gopu/posts/2543478542573673