Advertisment

ജാമ്യ ഹര്‍ജിയില്‍ പറയുന്ന കഥ ഞാനുണ്ടാക്കിയത് ; മഞ്ജു, ശ്രീകുമാര്‍ തുടങ്ങിയ നിരപരാധികള്‍ മാനനഷ്ടക്കേസിന് പോയാല്‍ ദിലീപിന്റെ അടപ്പിളകും ; തുറന്നു പറച്ചിലുമായി അഭിഭാഷകന്‍ രംഗത്ത്‌

author-image
ഫിലിം ഡസ്ക്
New Update

ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാദം ദിലീപിനെ തിരിഞ്ഞു കടിക്കുമെന്നു അഭിഭാഷകന്‍. കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി മാര്‍ട്ടിനും മഞ്ജുവാര്യര്‍ക്ക് എതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ശ്രീകുമാര്‍ നായരും ബിനീഷും കേസ് കൊടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനിടെ ദിലീപിനെ കുടുക്കിയ കേസില്‍ മഞ്ജുവിന് യാതൊരു പങ്കുമില്ലെന്ന വെളിപ്പെടുത്തലും അഡ്വ. വികെ ജഹ്ദര്‍ തുറന്നു പറയുകയാണ്.

Advertisment

publive-image

സിനിമ മംഗളത്തില്‍ അദ്ദേഹം എഴുതുന്നത് ഇങ്ങനെ:

ദിലീപിനു വേണ്ടി ഹര്‍ജി തയാറാക്കിയ എനിക്കു മാത്രമേ ഞാന്‍ തന്നെ തയാറാക്കിയ ഹര്‍ജിയില്‍ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാര്‍ മേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികള്‍ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാല്‍ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തില്‍ ജാമ്യഹര്‍ജിയില്‍ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹര്‍ജിയില്‍ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോള്‍ മൂന്നാം ജാമ്യഹര്‍ജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹര്‍ജിയില്‍ പറയുന്നതു പോലെ അന്വേഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാര്‍ മേനോനും ഗൂഢാലോചന നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു.

ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാന്‍ കാരണം. എന്നാല്‍ മേല്‍ പറഞ്ഞവര്‍ ആരും തന്നെ ദിലീപിനെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ജാമ്യ ഹര്‍ജിയില്‍ പറയുന്ന കഥ തന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. ഒരഭിഭാഷകന്റെ തന്ത്രം. ദിലീപിനു ജാമ്യം ലഭിക്കാന്‍ എന്റെ ഭാവനയിലും ബുദ്ധിയിലും വിരിഞ്ഞ കുതന്ത്രം. എന്നാല്‍ എന്നെയും കടത്തിവെട്ടി ദിലീപ് എന്റെ ബുദ്ധിയേയും തൂക്കി വിറ്റ് വലിയ മഹാനായി വിലസുകയാണ്. എന്റെ ബുദ്ധിയും ഭാവനയും അധ്വാനവും ചൂഷണം ചെയ്ത ശേഷം ഒരു കറിവേപ്പില പോലെ എന്നെ ഉപേക്ഷിക്കുകയാണ് ദിലീപ് ചെയ്തത്.

ഒരു നന്ദി വാക്കു പോലും ദിലീപില്‍ നിന്നും കിട്ടിയില്ല. കിട്ടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നന്ദിയുള്ളവനാണ് ആശ്രിത വത്സലനാണ് ദിലീപ് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ല. തനിക്ക് ആവശ്യമുള്ളവരെ ഉപയോഗപ്പെടുത്തിയ ശേഷം വലിച്ചെറിയുക എന്നതാണ് ദിലീപിന്റെ രീതി എന്നാണ് എനിക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിരുകി കയറ്റാന്‍ അധമമായ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമോ കിട്ടുമോ എന്നുള്ള അന്വേഷണമാണ് ദിലീപിനെയും ബന്ധുക്കളെയും എന്റെ അടുക്കലേക്ക് എത്തിച്ചത്.

തുടര്‍ന്ന് ഞാന്‍ എന്റെ മറ്റു തിരക്കുകള്‍ മാറ്റിവച്ച് ഒരു മാസക്കാലം വളരെ അഗാധമായ ഒരു പഠനം നടത്തുകയും തുടര്‍ന്ന് എന്റെ പഠനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ദിലീപിനെ രക്ഷിക്കുന്ന തരത്തില്‍ ഒരു ഹര്‍ജി തയ്യാറാക്കുകയുമാണ് ചെയ്തത്. ദിലീപിന്റെ പരാതി ഒരു റിട്ട് പെറ്റീഷനായി കോടതിയില്‍ നല്‍കാവുന്ന രീതിയിലാണ് ഞാന്‍ തയ്യാറാക്കിയത്. ഇത് ഞാന്‍ ദിലീപിന്റെ ബന്ധുക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ദിലീപിന്റെ ബന്ധുക്കളും ജയിലിലുള്ള ദിലീപും ദിലീപ് പുതുതായി നിയോഗിച്ച അഭിഭാഷകനും കൂടിയാലോചിച്ച് ദിലീപ് റിട്ട് പെറ്റീഷന്‍ നല്‍കന്നതിനു പകരം ഹൈക്കോടതിയില്‍ നല്‍കുന്ന ജാമ്യാപേക്ഷയില്‍ ഇതെല്ലാം ഉപയോഗിച്ചു.

റിട്ട് പെറ്റീഷനായി നല്‍കാന്‍ ഞാന്‍ ഏല്‍പ്പിച്ച സംഗതി ജാമ്യ ഹര്‍ജിയായി ഉപയോഗിച്ചതിലൂടെ ദിലീപ് തന്നെ തനിക്കുള്ള കുഴി തോണ്ടുകയാണ് ചെയ്തത്. ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കപ്പെട്ട കുറ്റാരോപിതര്‍ക്കെല്ലാം തന്നെ ദിലീപിനെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാവുന്നതാണ്. ഇതൊരു കുഴിയാണ് ദിലീപ് തന്നെ കുഴിച്ച കുഴി. കുഴിയില്‍ മുന്നോട്ടുള്ള യാത്രയില്‍ ഇനി ദിലീപ് കാണാനിരിക്കുന്നതേയുള്ളു.കൂടാതെ താന്‍ നിരപരാധിയാണെന്ന് കാണിക്കുന്ന ചില ചേരുവകള്‍ ദിലീപ് കമ്മാര സംഭവത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെയും വി കെ ജാഹ്ദര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

Advertisment