കാബൂള്‍: താലിബാന്‍ സംഘം സ്വവര്‍ഗാനുരാഗിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ട്. ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന വ്യാജേനയാണ് താലിബാന്‍ സംഘം യുവാവിനെ പരിചയപ്പെട്ടത്.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ശേഷം മൂന്നാഴ്ച കഴിഞ്ഞ് യുവാവ് ഇവരെ കാബൂളില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് എല്‍ജിബിടി ആക്ടിവിസ്റ്റും യുവാവിന്റെ സുഹൃത്തുമായ ആര്‍തെമിസ് അക്ബാരി 'ഐടിവി'യോട് പറഞ്ഞു.
ഇപ്പോള്‍ തുര്‍ക്കിയിലാണ് ആര്‍തെമിസ് അക്ബാരി താമസിക്കുന്നത്. ''തങ്ങള്‍ മാറിയെന്നാണ് താലിബാന്‍ ഇപ്പോഴും ലോകത്തോട് പറയുന്നത്. മനുഷ്യാവകാശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് പറയുന്നു. എന്നാല്‍ അവര്‍ കള്ളം പറയുകയാണ്'', അക്ബാരി പറഞ്ഞു.
താലിബാന്‍ മാറിയിട്ടില്ലെന്നും, അവരുടെ പ്രത്യയശാസ്ത്രം പഴയതുപോലെ തന്നെയാണെന്നും അക്ബാരി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ തന്റെ സുഹൃത്തുക്കള്‍ ഭീതിയിലാണ് കഴിയുന്നതെന്നും, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലാത്തതിനാല്‍ അവര്‍ ഒളിച്ചു കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താലിബാന്‍ നേരത്തെ അധികാരത്തിലിരുന്നതിനേക്കാള്‍ ഭീഷണി അഫ്ഗാനിസ്ഥാനിലെ എല്‍ജിബിടി സമൂഹം ഇപ്പോള്‍ നേരിടുന്നതായി അക്ബാരി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും താലിബാന്റെ കൈയ്യില്‍ നിന്നും ഇത്തരം ആളുകളെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് എല്‍ജിബിടി സംഘടനകളായ റെയിന്‍ബോ റെയില്‍റോഡും സ്‌റ്റോണ്‍വാളും ആവശ്യപ്പെട്ടു.