‘ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ ടീമിന്റെ കാലുപിടിക്കുന്ന തരത്തിൽ അവരെ തോൽപ്പിച്ചിട്ടുണ്ടെ’ന്ന വിവാദ പരാമർശത്തിനു പിന്നാലെ സൂപ്പർതാരം സച്ചിൻ െതൻഡുൽക്കറിനെ ഉന്നമിട്ട് അഫ്രീദി രംഗത്തെത്തി.
പാക്കിസ്ഥാന്റെ അതിവേഗ ബോളർ ശുഐബ് അക്തറിനെ നേരിടാൻ പലപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന സത്യം സച്ചിൻ തെൻഡുൽക്കർ ഒരുകാലത്തും സമ്മതിച്ചുതരാൻ പോകുന്നില്ലെന്ന് അഫ്രീദി പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് 2011ൽ നടത്തിയ ചില പരാമർശങ്ങൾ ആവർത്തിച്ചാണ് അഫ്രീദിയുടെ വാക്കുകൾ. അക്തറിനെ നേരിടാൻ നിൽക്കുമ്പോൾ സച്ചിന്റെ മുട്ടുവിറച്ചിരുന്നത് തൊട്ടടുത്തുനിന്ന് കണ്ടിട്ടുണ്ടെന്ന വാദവും അഫ്രീദി ആവർത്തിച്ചു.
ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ഒൻപതു വർഷം മുൻപ് സച്ചിനെതിരെ ഉയർത്തിയ ആരോപണം അഫ്രീദി ആവർത്തിച്ചത്. അക്തറിന്റെ ബോളിങ്ങിനെ ഭയപ്പെട്ടിരുന്ന കാര്യം സച്ചിൻ സമ്മതിച്ചുതരില്ലെന്ന് തീർച്ചയാണ്. പാക്കിസ്ഥാൻ പേസ് ബോളർമാരുടെ ചില സ്പെല്ലുകൾ എതിർ ടീമിന്റെ ഉറക്കം കെടുത്തിയിരുന്നതായും അഫ്രീദി അവകാശപ്പെട്ടു.
‘കോൺട്രവേർഷ്യലി യുവേഴ്സ്’ എന്ന ആത്മകഥയിൽ ശുഐബ് അക്തർ തന്നെയാണ് തന്റെ അതിവേഗ പന്തുകളെ സച്ചിൻ ഭയപ്പെട്ടിരുന്നതായി ആദ്യം അവകാശപ്പെട്ടത്. അക്തറിന്റെ അവകാശവാദത്തെ പിന്നീട് അഫ്രീദി പിന്തുണയ്‌ക്കുകയായിരുന്നു.
ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുമ്പോൾ ശുഐബ് അക്തറിനെ നേരിടാൻ നിൽക്കുന്ന സച്ചിന്റെ മുട്ടുവിറയ്ക്കുന്നതിന് താൻ സാക്ഷിയാണെന്നും അഫ്രീദി വ്യക്തമാക്കിയിരുന്നു. 2011ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സ്പിന്നർ സയീദ് അജ്മലിനെതിരെ സച്ചിൻ തുടർച്ചയായി പതറിയിരുന്നുവെന്നാണ് മറ്റൊരു അവകാശവാദം.
‘അക്തറിന്റെ പന്തുകളെ ഭയപ്പെട്ടിരുന്ന കാര്യം സച്ചിൻ എന്തായാലും സമ്മതിക്കാൻ പോകുന്നില്ല. സച്ചിന്‍ മാത്രമല്ല, ലോകത്തെ ഒരുവിധം മഹാൻമാരായ താരങ്ങളെല്ലാം അക്തറിന്റെ ചില സ്പെല്ലുകൾക്കു മുൻപിൽ അന്തിച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട്’ – സൈനബ് അബ്ബാസുമായുള്ള യുട്യൂബ് സംഭാഷണത്തിൽ അഫ്രീദി പറഞ്ഞു.
‘മിഡ് ഓഫിലോ കവറിലോ ഫീൽഡ് ചെയ്യുമ്പോൾ ഇക്കാര്യം നമുക്കു വ്യക്തമായി കാണാം. ഒരു താരത്തിന്റെ ശരീരഭാഷയിലെ വ്യത്യാസം കൃത്യമായി അറിയാം. ഒരു ബാറ്റ്സ്മാൻ സമ്മർദ്ദത്തിലാകുമ്പോൾ അദ്ദേഹത്തിന്റെ സ്വാഭാവികമായ ശരീരഭാഷ മാറും. അക്തർ എപ്പോഴും സച്ചിനെ ഭയപ്പെടുത്തിയിരുന്നുവെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, അക്തറിന്റെ ചില സ്പെല്ലുകൾ സച്ചിനെ വല്ലാതെ ബുദ്ധിമുട്ടിച്ചുണ്ട്’ – അഫ്രീദി വിശദീകരിച്ചു.