മണ്ണാർക്കാട്: പരമ്പരാഗത രീതിയിലെ നെൽക്കൃഷി വിളവെടുപ്പ് ആവേശത്തിന്‍റെ കൊയ്ത്തുത്സവമാക്കി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കും കരിമ്പകൃഷിഭവനും നാട്ടുകാരും. ഇടക്കുർശ്ശി മുട്ടിക്കൽ കണ്ടത്ത് കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്, തരിശ്ഭൂമിയിൽ ജൈവ സമ്പുഷ്ടമായ വയലേലകൾ പുനർജനിച്ചു കണ്ടത്.
പ്രദേശത്ത് കാർഷിക സമൃദ്ധിയുടെ പഴയ കാല പ്രൗഢിക്ക് ഉതകുന്ന പ്രധാന മുന്നേറ്റമായി ഈഹരിത കേരളം കൊയ്ത്തുത്സവം 2020. ഒന്നരഏക്കറിലെ കൃഷിയുടെ വിജയം നാട്ടിലാകെ പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.
കൃഷി ഭവനും ബാങ്കും നാട്ടുകാരുമെല്ലാം ഒരേ മനസ്സോടെ കൈകോര്‍ത്തതോടെ പ്രതിസന്ധികളെല്ലാം നീങ്ങി. മറ്റു ഉത്പാദന മേഖലയെക്കാൾ ഉത്തരവാദിത്തമുള്ളതാണ് കൃഷിയെന്നും
സാമൂഹ്യ പ്രതിബദ്ധതയോടും ആരോഗ്യ-അന്ന വിചാരത്തോടെയും,കൃഷിയെ നാം സമീപിക്കേണ്ടത് അനിവാര്യമായ കാലഘട്ടത്തിൽ, വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങൾ പറഞ്ഞു.
മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി ഭക്ഷ്യക്ഷാമം ഉയർന്നുവന്ന സാഹചര്യത്തിൽ, സഹകരണ പ്രസ്ഥാനങ്ങൾ കാണിക്കുന്ന ഈ കരുതൽ മാതൃകാപരമാണെന്നും അവർ പറഞ്ഞു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ്,കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുരുഷോത്തമൻ തുടങ്ങിയവർ കരിമ്പ മുട്ടിക്കൽകണ്ടത്തെ കൊയ്ത്തുത്സവത്തിനെത്തി.
ഹരിതകേരളം മിഷനിലൂടെ നടത്തിയ മുന്നേറ്റം കരിമ്പയിലെ മറ്റിതര പാടശേഖരങ്ങളിലെ കൃഷിക്കും പ്രചോദനമായി. അസിസ്റ്റന്റ് രജിസ്ട്രാർ സാബു കെ.ജി,കൃഷി ഓഫീസർ സാജിദലി,ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹാരിസ്, സെക്രട്ടറി ബിനോയ്,കെ.ചന്ദ്രൻ,യുസുഫ് പാലക്കൽ,രാധ തുടങ്ങിയവർ പങ്കെടുത്തു.