പാലക്കാട്:ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളിലൊന്നായ ഊദ് കല്ലടിക്കോടിന്റെ മലയോരത്തും കൃഷി ചെയ്യുന്നു.ഊദിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരു വർഷമായിഊദ് കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ് സൗദിയിൽപ്രവാസിയായിരുന്ന ഈ യുവ കർഷകൻ.
കല്ലടിക്കോട് പണ്ടാരക്കോട്ടിൽ വീട്ടിൽ സുനീറാണ് മലയോര മേഖലയിലെ കല്ലൻതോട് ഒന്നരഏക്കർ സ്ഥലത്ത് 210 ഊദ് ചെടികളുടെ കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്.
20 വർഷമായി പ്രവാസിയായി കഴിയുന്ന സുനീർ പ്രവാസ ജീവിതത്തിൽ ആശങ്ക തോന്നിയതോടെ നാട്ടിൽ വ്യത്യസ്തമായ കൃഷി ചെയ്യണമെന്ന ആഗ്രഹം തോന്നി. അത് ചെന്നവസാനിച്ചത് കുറ്റിപ്പുറം എ.ഡബ്ല്യൂ.കെ എന്ന കമ്പനിയിലാണ്. അവിടെ ഊദ് കൃഷിയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഷംസുദ്ധീന്റെ നിർദേശത്തിലാണ് അഞ്ചു വർഷത്തോളം പഴക്കമുള്ള റബ്ബർമരങ്ങൾ വെട്ടിക്കളഞ്ഞുകൊണ്ട് ഊദ് കൃഷിയിലേക്ക് ഇറങ്ങിയത്.
ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇപ്പോൾ കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമാവുകയാണ്. അക്വിലേറിയ മരത്തില്‍ നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്.
പത്തു വർഷമാണ് ഊദ് മരത്തിന്റെ വളർച്ച കാലഘട്ടം.മലയോരങ്ങളിൽ വേരൂന്നുന്ന ഊദ് മരത്തിൽ ഫംഗസിനെ കൃത്രിമമായി ഉണ്ടാക്കിയെടുക്കണം.സുഗന്ധം നിറയ്ക്കുന്ന ഫംഗസിന്റെ ഉല്‍പാദനമാണ് കൃഷിയിലെ പ്രദാന വെല്ലുവിളി. ഊദിന്റെ മധുരതരമായ സുഗന്ധം വളരെ പ്രസിദ്ധമാണ്.
അറബികൾമാത്രം ആസ്വദിച്ചിരുന്ന ഊദിന്റെ സുഗന്ധം ഇപ്പോൾ മലയാളികളും ശീലമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഊദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും, അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.ലോകത്തില്‍ ഊദിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് അറേബ്യന്‍ നാടുകളിലാണ്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, മെഡിസിന്‍സ്, ചായ,സാനിറ്റൈസർ തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നുണ്ടത്രെ.
ഏറെ ലാഭമുള്ള ഈകൃഷിയിൽ പ്രതിസന്ധികളും ഉണ്ട്.ഒരു വിളവ് കഴിഞ്ഞാൽ മരം ഉണങ്ങി പോകും. ചെടികൾക്കിടയിൽ വാഴ,കവുങ്,കപ്പ, ഇഞ്ചി തുടങ്ങി ജൈവ വളം ഉപയോഗിച്ചു വിവിധ തരം പച്ചക്കറി കൃഷികളും സുനീർ ചെയ്യുന്നുണ്ട്.ഈ മേഖലയിലേക്ക് യുവ കർഷകർ ധൈര്യപൂർവം കടന്നുവരുന്നത് പുതുമയുള്ള ഒരു കാര്യമാണെന്ന് കൃഷി ഓഫീസർ പി.സാജിദലി പറഞ്ഞു.
പത്തു വര്‍ഷത്തിനുള്ളില്‍ കൃഷിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുമെന്നാണ്പ്രതീക്ഷ. ഊദിനൊപ്പം മറ്റു കൃഷിയും ആവാമെന്നതിനാൽ യുവജനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ഊദ് കൃഷിയിലേക്ക് വരാനിടയുണ്ട്