ടാക്സി ഡ്രൈവറിൽ നിന്നു മോശം പെരുമാറ്റം നേരിട്ടെന്ന് വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. തനിക്കും അമ്മയ്ക്കും കാറിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്ന അവസ്ഥ ഉണ്ടായെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കു വച്ച വിഡിയോയില്‍ താരം പറഞ്ഞു.
അധികൃതകർക്ക് പരാതി നൽകിയെന്ന് പറഞ്ഞ താരം കാർ ബുക്ക് ചെയ്ത സ്ക്രീൻ ഷോട്ടും പോസ്റ്റ് ചെയ്തിരുന്നു.
‘ഷോപ്പിങ് മാളില്‍ എത്തിയ ഞാനും അമ്മയും മടക്കയാത്രയ്ക്കാണ് ടാക്സി ബുക്ക് ചെയ്തത്. എന്നാല്‍ കാറില്‍ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം.
കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ തട്ടിക്കേറി.
കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഇതുകേട്ടയുടന്‍ അയാള്‍ ‘എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം’ എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മറ്റൊരു യൂബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തി കാറിൽ കയറാൻ നിർബന്ധിച്ചു’.– താരം പറയുന്നു.