മുംബൈ : ടേക്ക് ഓഫിനിടെ ഒരു ചക്രം നഷ്ടമായ എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഇന്നലെ രാത്രിയോടെയാണ് നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ബീച്ച് ക്രാഫ്റ്റ് വിടി – ജിഐഎൽ വിമാനം ' ബെല്ലി ലാൻഡ്' ചെയ്തത്. ലാൻഡിങ് ഗിയറിന് തകരാറുണ്ടാകുമ്പോൾ വിമാനത്തിന്റെ അടിവശം പ്രധാന ലാൻഡിങ് ഉപകരണമായി കണക്കാക്കി താഴെയിറക്കുന്നതാണ് ബെല്ലി ലാൻഡിങ് രീതി.
വിമാനത്തിൽ രണ്ട് ക്രൂ അംഗങ്ങൾ, രോഗി, രോഗിയുടെ ബന്ധു, ഡോക്‌ടർ എന്നിവരാണ് ഉണ്ടായിരുന്നത്. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും മുംബൈ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
എമർജൻസി റെസ്പോൺസ് ടീം, മെഡിക്കൽ ടീം, വാഹനങ്ങൾ, സുരക്ഷാ ഉദ്യോഗസ്‌ഥർ എന്നിവർ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാത്തുനിന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും മറ്റ് വിമാനങ്ങളുടെ സർവീസിന് തടസമുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി രക്ഷാദൗത്യത്തെ പ്രശംസിച്ചു.