കോഴിക്കോട്: കുവൈത്തില്‍നിന്ന് ഏഴ് കുട്ടികളടക്കം 192 യാത്രക്കാരുമായി പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 394 വിമാനത്തിന്റെ ലാന്‍ഡിങ് മഴമൂലം വൈകിയെങ്കിലും വിമാനം പിന്നീട് സുരക്ഷിതമായി ഇറക്കി.
കോവിഡ് ജാഗ്രത പാലിച്ച് യാത്രക്കാരെ സ്വീകരിക്കാനുള്ള നടപടികള്‍ വിമാനത്താവളത്തില്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.
ആരോഗ്യ ജാഗ്രത ഉറപ്പാക്കി 20 പേര്‍ വീതമുള്ള ചെറു സംഘങ്ങളാക്കിയാണ് യാത്രക്കാരെ പുറത്തിറക്കുന്നത്. ആദ്യ സംഘത്തിന്റെ തെര്‍മൽ സ്‌കാനിങും ആരോഗ്യ പരിശോധനയും ആരംഭിച്ചു. യാത്രക്കാരനായ തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ 28 ആംബുലന്‍സുകളും എട്ട് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീ പെയ്ഡ് ടാക്സികളും ഒരുക്കി നിര്‍ത്തിയിരുന്നു.