കോഴിക്കോട്: വിമാനം തകർന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനമായതിനാൽ പലർക്കും കോവിഡ് ഉണ്ടായിരുന്നിരിക്കാം. പക്ഷേ രോഗം പടരുമെന്ന ഭീതിയൊന്നും ആ നിമിഷം അലട്ടിയില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ഞങ്ങൾ ഈ പരിസരത്ത് ഉള്ളവരാണ്. വിമാനം കുറെയധികം നേരം ഇറങ്ങാൻ കഴിയാതെ പറക്കുന്നത് കണ്ടിരുന്നു. നല്ല മഴ ഉണ്ടായിരുന്നു. പിന്നെ വലിയൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പോൾ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗമാണ്.
ഒരു വിമാനം ചിന്നി ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞങ്ങൾക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല. 37 പേരെയാണ് ഈ കൈ കൊണ്ട് രക്ഷപ്പെടുത്തിയത്– രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ പറയുന്നു.
നാട്ടുകാരുടെ കാറുകളിലും വണ്ടികളിലുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വാട്ട്സാപ് സന്ദേശങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരായ യുവാക്കൾ ഒന്നിച്ചത്. മഴയും കോവിഡും കണ്ണീരിലാഴ്ത്തിയ കേരളത്തെ സങ്കടക്കടലിലാക്കിയാണ് ഇന്നലെ രാത്രി 7.45 ഓടെ കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടത്.
രണ്ടായി പിളർന്ന വിമാനത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പൈലറ്റ് ഡി.വി. സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.