Advertisment

മാലിന്യം കത്തിക്കുന്നത് വന്ധ്യതാ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ ; പുരുഷന്മാരില്‍ ബീജത്തിന്റെയും സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനും മാലിന്യം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന അപകടകാരിയായ വാതകങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ ജാഗ്രതൈ. വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ വഴിയൊരുക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍.

Advertisment

യുണൈറ്റഡ് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍ല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

publive-image

പുരുഷന്മാരില്‍ ബീജത്തിന്റെയും സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനും മാലിന്യം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന അപകടകാരിയായ ഡയോക്‌സിന്‍, ഫ്യൂറാന്‍ എന്നിവ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചര്‍മ്മ രോഗം, കരള്‍ രോഗം എന്നിവ ഉണ്ടാകുന്നതിനും ഡയോക്‌സിന്‍ ശ്വസിക്കുന്നതിലൂടെ സാധ്യത വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രോഗ പ്രതിരോധ ശേഷി കുറയുന്നതിനും ഹോര്‍മോണ്‍ അസന്തുലിനത്തിനും ഡയോക്‌സിന്‍ കാരണമാകുന്നു. ഇവിടെയും അവസാനിക്കുന്നില്ല മാലിന്യം കത്തിക്കുന്നതിന്റെ ഭവിഷത്ത്. പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം വാതകങ്ങള്‍ വഴിയൊരുക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദ്ധറുടെ മുന്നറിയിപ്പ്.

ശരീരത്തെ പ്രതീകൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളാണ് മാലിന്യം കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ കലരുന്നത്. അന്തരീക്ഷ മലിനീകരണം ഇരട്ടിയാകുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇടയാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

publive-image

മാലിന്യം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ബന്‍സീന്‍ രക്താര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ആസ്ത്മ, ഹൃദ്രോഗം, കരള്‍, വൃക്ക, നാഢീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെയും ഇത്തരം വാതകങ്ങള്‍ പ്രതികൂലമായി ബാധിക്കും. മാലിന്യം കത്തിക്കുന്നത് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടികളിലാണ്. കത്തിക്കുമ്പോഴുണ്ടാകുന്ന കറുത്ത പുകയിലെ ചെറു കണങ്ങള്‍ ശ്വാസപ്രശ്‌നങ്ങള്‍, ഹൃദ്രോഗങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക് എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.

കണ്ണിലും മൂക്കിലും തൊണ്ടയിലും നീറ്റല്‍, പുകച്ചില്‍ അസ്വസ്ഥത, ശ്വാസപ്രശ്‌നങ്ങള്‍,ത്വക്കിലെ അര്‍ബുദത്തിന് കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന ഫൊര്‍മാല്‍ഡിഹൈഡ് കാരണമാകും. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ മോമോക്‌സൈസ് രക്തത്തിന്റെ ഓക്‌സിജന്‍ വാഹകശേഷി കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

പുകയില്‍ അടങ്ങിയ മറ്റൊരു അപകടകാരിയായ ഘടകമാണ് ഹൈഡ്രജന്‍ ക്ലോറൈഡ്.കണ്ണിലും തൊണ്ടയിലും മൂക്കിലുമെല്ലാം നീറ്റല്‍, പുകച്ചില്‍, കോശനാശം, ശ്വാസനാളീരോഗങ്ങള്‍ക്കും ഇത് വഴിയൊരുക്കും. നാഡീ വ്യൂഹം ശ്വസന വ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ, തൈറോയിഡ് ഇവയെ ഒക്കെ പ്രതികൂലമായി ബാധിക്കുന്ന ഹൈഡ്രജന്‍ സയനൈഡും മാലിന്യം കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ കലരാന്‍ ഇടയാകും.എന്തിനേറെ പറയണം അവശേഷിക്കുന്ന ചാരം പോലും മനുഷ്യന്റെ വില്ലനാണ്.

ചാരത്തിലടങ്ങിയ കാഡ്മിയം ശ്വാസകോശത്തിന് കേടുപാടുകള്‍, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ആരോഗ്യവിദഗദ്ധരുടെ അഭിപ്രായം. ചാരത്തിലടങ്ങിയ ആര്‍സെനിക് ആമാശയത്തിലും കുടലിലും രോഗങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, വിളര്‍ച്ച, വൃക്ക-കരള്‍ രോഗങ്ങള്‍ എന്നിവയക്കും കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മെര്‍ക്കുറി ക്രോമിയം തുടങ്ങിയവ നാഡീവ്യൂഹത്തിലും വൃക്കയയ്ക്കും തകരാറുണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഇത്തരത്തില്‍ മനുഷ്യന്റെ ആരോഗ്യസ്ഥിതി തകിടം മറിക്കുന്ന അവസ്ഥയ്ക്കാണ് മാലിന്യം കത്തിക്കുന്നതിലൂടെ കേരളം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍്ക്കാര്‍ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതി നടപ്പാക്കുന്നത്.

വീടുകളിലെ മാലിന്യം ശേഖരിച്ച് വലിയ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ ഇത്തരം വിഷവാതകങ്ങളില്‍ നിന്ന്് രക്ഷനേടാനാകുമെന്നതാണ് പദ്ധതിയുടെ നേട്ടം.

Advertisment