ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യരേഖകള്‍ കോടതിയില്‍ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഇത് 2013ൽ സി.ബി.ഐ മുദ്ര വച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നതാണ്. അതേസമയം ഇതിൽ സി.ബി.ഐ ഡയറക്ടറുടെ ഒപ്പില്ല.
ഈ വർഷം ജനുവരി 13നാണ് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തിയത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വസതിയാണെന്ന് കരുതിയാണ് എൻഫോഴ്സ്‌മെന്റുകാർ എത്തിയത്. മകൻ ചെന്നൈയിലാണെന്നും ഡൽഹിയിലേത് തന്റെ വീടാണെന്നും ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റുകാർ മാപ്പ് പറയുകയായിരുന്നു, എന്നാൽ വന്ന സ്ഥിതിക്ക് പരിശോധന നടത്താൻ എൻഫോഴ്സ്‌മെന്റിനെ അനുവദിക്കുകയായിരുന്നു.
2006ൽ ചിദംബരം ധനമന്ത്രി ആയിരിക്കെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന് അനുമതി നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഗുഡ്ഗാവിൽ ബഹുരാഷ്ട്ര കമ്പനിക്ക് വാടകയ്ക്ക് നൽകിയിരുന്ന വസ്തുക്കൾ കാർത്തി വിറ്റുവെന്നും പിന്നീട് ഇതിന് വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ അനുമതി നേടിയെടുത്തെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ.