മുംബൈ : ബിജെപി പാളയത്തിലേക്കു ചേക്കേറി ഉപമുഖ്യമന്ത്രിയാകാൻ അജിത് പവാറിനെ പ്രേരിപ്പിച്ചത് ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതി ആരോപണം സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുന്നണെന്ന് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അടക്കം പറച്ചില്‍.
അജിത് പവാറിനും ശരദ് പവാറിനും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെപ്റ്റംബറില്‍ കേസെടുത്തിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് മുംബൈ പൊലീസ് അജിത് പവാറടക്കം എഴുപതിലേറെ പേർക്കെതിരെയാണു കേസെടുത്തത്. 70,000 കോടി ആരോപിക്കപ്പെടുന്ന ജലസേചന കുംഭകോണ ആരോപണം നിലനില്‍ക്കെയാണ് അജിത്തിനെതിരെ പുതിയ കേസ്.
11,000 കോടിയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കില്‍ നിന്ന് എങ്ങനെയാണ് 25,000 കോടി തട്ടിപ്പു നടത്തുന്നതെന്നു ചോദിച്ച അജിത്, തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ നടത്തുന്ന ബിജെപി നീക്കമാണ് ഇഡി കേസെന്നും പറഞ്ഞു.
ബാങ്കിലോ ഭരണസമിതിയിലോ അംഗമല്ലാത്ത, ബാങ്കിന്റെ ഒരു തീരുമാനങ്ങളിലും പങ്കില്ലാത്ത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതിലെ അസ്വഭാവികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പ്രതിപക്ഷത്തുനിന്നു മറുകണ്ടം ചാടി ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ആയിരിക്കുകയാണ് ഇപ്പോൾ അജിത് പവാര്‍.