മുംബൈ : ബോളിവുഡ് ത്രില്ലർ ചിത്രങ്ങളിലേതു പോലെയായിരുന്നു മഹാരാഷ്ട്രയില്‍
കഴിഞ്ഞ അർധരാത്രിയിൽ നടന്ന അത്യുഗ്രൻ രാഷ്ട്രീയ നീക്കം. പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അജിത്തിന്റെ പിതാവ് അനന്ത്റാവു.
1967 മുതൽ ശരദ് പവാർ തുടർച്ചയായി 6 വട്ടം വിജയിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദരപുത്രൻ അജിത്തിനു കൈമാറിയത് 1991 ൽ. തുടർച്ചയായി ജയിച്ചത് 7 വട്ടം. 2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ 2 സീറ്റ് കൂടുതൽ നേടിയെങ്കിലും കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ പവാർ തയാറായി. 2 ഉപമുഖ്യമന്ത്രിമാർ എൻസിപിക്ക് എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്ന് മതി എന്നുപറഞ്ഞു. ആർ.ആർ. പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കി.
മകൾ സുപ്രിയ സുളെയെ പാർട്ടിയിലേക്ക് കൊണ്ടുവന്നു ശരദ് പവാർ അജിത്തിനു വ്യക്തമായ സന്ദേശം നൽകി. രാജ്യസഭയിലേക്ക് മകളെ ജയിപ്പിച്ചെടുത്തു. ശിവസേന സ്ഥാനാർഥിയെ നിർത്തില്ലെന്ന് ബാൽ താക്കറെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രിയ ദേശീയ രാഷ്ട്രീയത്തിലും അജിത് സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും വിധമായിരുന്നു പവാറിന്റെ സമവാക്യം.
മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ഒന്നര മാസം മുൻപ് ശരദ് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയായിരുന്നു അത്. ശരദ് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരദ് പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. അന്നു സംശയിച്ചതാണ് ഇന്നലെ സംഭവിച്ചത്.