മുംബൈ : ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു പടിയിറങ്ങുന്ന അജിത് പവാർ കുറച്ചുകാലത്തേക്കെങ്കിലും രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുമെന്നാണു സൂചന. കൃഷിയിലും മകൻ ജയ് പവാറിനൊപ്പം ബിസിനസിലും ശ്രദ്ധിക്കാനുള്ള ആലോചന കുറച്ചു നാളായുണ്ട്.
പിതൃതുല്യനും രാഷ്ട്രീയ ഗുരുവുമായ ശരദ് പവാറിനെ ചതിച്ചിട്ടും എൻസിപിയും പവാർ കുടുംബവും പ്രകടിപ്പിച്ച സ്നേഹം അജിത്തിന്റെ മനസ്സിളക്കിയിട്ടുണ്ടെന്നാണ് അടുത്തയാളുകൾ പറയുന്നത്. അജിത് എൻസിപിയിൽ തുടരുമ്പോൾ തന്നെ ബിജെപിയോടും ഫഡ്നാവിസിനോടുമുള്ള സൗഹൃദം നിലനിർത്താനുള്ള സാധ്യതയും തള്ളാനാകില്ല.
അതേസമയം, 70,000 കോടി രൂപയുടെ ജലസേചന അഴിമതി, 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് അഴിമതി എന്നിവയിൽ അജിത് പവാറിനോടുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് എന്താകും എന്നതായിരിക്കും വരുംനാളുകളിലെ കൗതുകക്കാഴ്ച.
പവാർ പക്ഷത്തെ ഏതാണ്ട് എല്ലാ മുതിർന്ന എൻസിപി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ അജിത്തിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തിയിരുന്നു. ഇതോടൊപ്പം, പവാർ കുടുംബത്തിലെ മുതിർന്ന അംഗങ്ങളും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കാൻ നേരിട്ടും ഫോണിലൂടെയും അഭ്യർഥിച്ചു.