തിരുവനന്തപുരം: ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്നും എ.കെ ആൻറണി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം കാണുന്നു. ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തിൽ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ആന്‍റണി ചോദിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിന് മുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ്.
ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ശബരിമല കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുയെന്ന്. രാഷ്ട്രീയ കക്ഷികളുമായി, വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്നും അല്ലാതെ എടുത്തുചാടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്ത ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി ക്ഷമിക്കണം എന്നാണ് പറയുന്നതെന്നും ആന്റണി പറഞ്ഞു.