തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യരുതാത്ത ഒരു വലിയ പാപം ചെയ്‌തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയൻ സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചു എന്ന് എ.കെ ആന്റണി പറഞ്ഞു.
പിണറായി വിജയൻ ആദ്യം ശ്രമിച്ചത് ഹൈന്ദവ ഐക്ക്യം തകർക്കാനായിരുന്നു. ശബരിമലയുടെ പേരില്‍ ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു. നവോത്ഥാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന വേർതിരിവുണ്ടാക്കി.
പിന്നീട് അദ്ദേഹം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. അത് അദ്ദേഹത്തിന് പറ്റിയ വീഴ്ചയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നും ആന്റണി പറഞ്ഞു.
ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിരുന്നത് കോൺഗ്രസ് സമുദായ സംഘടനകളുടെ ഒരു ഫെഡറേഷൻ ആണെന്നാണ്. കോൺഗ്രസ് സമുദായ സംഘടനകളുടെ ഫെഡറേഷൻ അല്ല. പക്ഷേ കോൺഗ്രസ് എല്ലാ സമുദായങ്ങളെയും കൂട്ടി ഇണക്കുന്ന എല്ലാ സമുദായങ്ങളോടും സാമാന്യേന നീതി കൊടുത്ത് ഒരുമിച്ചു നിർത്തുന്ന പാർട്ടി ആണ്.
സമുദായങ്ങളെ തമ്മിൽ തെറ്റിക്കുന്നത് കോൺഗ്രസിന്റെ നയമല്ല. സമുദായങ്ങളെ കോൺഗ്രസിന്റെ കുടക്കീഴിൽ ഇപ്പോൾ യു.ഡി.എഫിന്റെ കുടക്കീഴിൽ കൂട്ടി ഇണക്കി നിർത്തുന്ന ഒരു സമീപനമാണ് കോൺഗ്രസിനുള്ളത്, ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.
കോൺഗ്രസിന് പല തെറ്റുകളും സംഭവിച്ചിട്ടുണ്ട് പക്ഷെ കേരള ചരിത്രത്തിൽ ഒരിക്കലും സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സമീപനം കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ ശക്തി എന്നാൽ നാനാത്വത്തിൽ ഏകത്വം ആണ്.
ജാതി, മതം ഭാഷ, വർണം, ആചാരം, വിശ്വാസം എന്നതിനെയെല്ലാം കൂട്ടി ഇണക്കുന്നതാണ് കോൺഗ്രസ്, അതാണ് ഇന്ത്യ എന്നും ആന്റണി അഭിപ്രായപ്പെട്ടു.