Advertisment

ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എസി ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെ; പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് ശശീന്ദ്രന്‍; ശശീന്ദ്രനെ ഏറെ സമയമെടുത്ത് ആശ്വസിപ്പിച്ച് ചാക്കോ ! കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറി, കണ്ണകീ ശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്ന് ചാക്കോ

New Update

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍. പിസി ചാക്കോയ്ക്ക് എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണ് സംഭവം.

Advertisment

publive-image

എകെ ശശീന്ദ്രന്റെ തൊട്ടടുത്തായി പിസി ചാക്കോയും എന്‍സിപി ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡണ്ടുമായ ടിപി പീതാംബരനും ഉണ്ടായിരുന്നു. പൊട്ടികരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ ചാക്കോ ഏറെ സമയമെടുത്തു.

പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചാക്കോ ഉയര്‍ത്തിയത്. കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.

ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എസി ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

എകെ ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;

എന്റെ വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും ഏറെ വൈകാരികമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ത്ഥി യുവജന കാലം മുതലേ എന്റെ സഹപ്രവര്‍ത്തകനും സഹോദര തുല്യനുമായ പ്രിയപ്പെട്ട ശ്രീ പി സി ചാക്കോ എന്‍ സി പി യിലേക്ക് വന്നതിനു ശേഷമുള്ള ഒന്നിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയാണ് ഇന്ന് കൊച്ചിയില്‍ നടന്നത്.

രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകമാണ് ശ്രീ പി സി ചാക്കോ, ഒരു ഘട്ടത്തില്‍ രാഷ്ട്രീയപരമായി രണ്ടു ചേരിയിലേക്ക് വഴി മാറിയെങ്കിലും അന്ന് തൊട്ട് ഇന്ന് വരെ വ്യക്തിപരമായ സൗഹൃദത്തിനും സ്‌നേഹത്തിനും അണുകിടപോലും കുറയാതെ കാത്തു സൂക്ഷിച്ചവരാണ് നമ്മള്‍ ഇരുവരും.

എപ്പോള്‍ കണ്ടുമുട്ടിയാലും നിറഞ്ഞ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കൂടി വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവരാണ് ഞാനും പി സി ചാക്കോയും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും സത്യസന്ധതയോടെയും നിറവേറ്റുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ശ്രീ പി സി ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.

എന്റെ സഹോദര തുല്യനും സഹപ്രവര്‍ത്തകനുമായ ശ്രീ പി സി ചാക്കോയുടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് കേരളത്തില്‍ എന്നല്ല ഇന്ത്യയിലാകെ തന്നെയുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും കരുത്തും ഉത്തേജനവും നല്‍കും.

ak sasindran ak sasindran speaks
Advertisment