തിരുവനന്തപുരം: സ്ത്രീപീഡന വിവരം ഒതുക്കിത്തീർക്കാൻ ശ്രമിച്ച വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.കെ ശശീന്ദ്രൻ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം പറഞ്ഞു.
എൻ.സി.പി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്.
കേസ് ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഫോൺ സംഭാഷണം തന്നെയാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ ഫോൺ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ശശീന്ദ്രന്റെ വിശദീകരണം. വിഷയത്തിൽ പരാമർശിക്കപ്പെട്ട രണ്ട് പേരും എന്റെ പാർട്ടിക്കാരനാണ്. ഏതൊരു പാർട്ടിക്കാരനും ചെയ്യുന്നതാണ് താൻ ചെയ്തതെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.