തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സ്ത്രീപീഡന വിവരം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി എൻ.സി.പി നേതാക്കൾ രംഗത്ത്. പീഡനക്കേസിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാനാണുമാണ് ശശീന്ദ്രൻ ശ്രമിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു.
അനാവശ്യമായ സംസാരം മന്ത്രി നടത്തിയിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് എൻ.സി.പി നിയമസഭ കക്ഷി നേതാവ് തോമസ്.കെ തോമസ് പറഞ്ഞത്. എൻ.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡൻറിനോടാണ് എ.കെ ശശീന്ദ്രൻ ഫോണിൽ സംസാരിച്ചത്.
ബ്ലോക്ക് പ്രസിഡൻറും എൻ.സി.പി നിർവാഹക സമിതി അംഗവും മാസങ്ങളായി പ്രശ്നമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് മന്ത്രി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഫോൺ സംഭാഷണം തന്നെയാണെന്നു സമ്മതിച്ച മന്ത്രി ഫോൺ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു.