ആലപ്പുഴ : കൃത്രിമക്കാൽ മാറ്റിവയ്ക്കാൻ 2 ദിവസം മുൻപ് കൊച്ചിയിലേക്കു പോയ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ആലപ്പുഴ നഗരത്തിലെ കനാലിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം വെള്ളപ്പാറ ചരുവിളയിൽ പരേതനായ സി.പി.ജോണിന്റെ മകൻ വർഗീസ് ജോൺ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് ബോട്ട് ജെട്ടിക്കു സമീപത്തെ ശുചിമുറിയുടെ സമീപം മൃതദേഹം കണ്ടത്.
കാൽ വഴുതി കനാലിൽ വീണതാകാമെന്നു സംശയിക്കുന്നതായി നോർത്ത് പൊലീസ് പറഞ്ഞു. സംശയിക്കത്തക്ക അടയാളങ്ങളൊന്നും മൃതദേഹത്തിൽ കണ്ടില്ലെന്നും പറയുന്നു. 19 വർഷം മുൻപ് ഡൽഹിയിലെ കമ്പനിയിൽ പ്ലമിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് വർഗീസിന്റെ കാലുകൾ നഷ്ടപ്പെട്ടത്. കൃത്രിമക്കാൽ പഴകിയതിനാൽ പുതിയതു ഘടിപ്പിക്കാൻ പോയതായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് ഫോൺ ചെയ്തു. ശനിയാഴ്ച രാവിലെ തിരികെ വരുമെന്നു വർഗീസ് അറിയിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.