ആലപ്പുഴ : ഇത്തവണ ആലപ്പുഴയിൽ സീറ്റ് ഉറപ്പിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഉറപ്പിൽ മുന്‍ എംപി ഡോ. കെ എസ് മനോജ് വിദേശ ജോലി അവസാനിപ്പിച്ച് ആലപ്പുഴയിലേക്ക് മടങ്ങിയത്.
പക്ഷേ സീറ്റ് ചർച്ചകൾ കൊണ്ട് പിടിച്ചപ്പോൾ തലസ്ഥാനത്തുനിന്ന് ഒരു കത്ത് എഐ സിസിക്കെത്തി. അതുവരെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ചിരുന്ന ഡോ. കെ എസ് മനോജ് എക്സ് എം പി ഇതോടെ ലിസ്റ്റില്‍ നിന്നും ഔട്ടായി.
മുന്‍ കെ പിസിസി പ്രസിഡന്‍റ് വിഎം സുധീരനായിരുന്നു കെ എസ് മനോജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗന്ധിയ്ക്ക് കത്ത് നല്‍കിയത്. 2004ല്‍ ആലപ്പുഴയില്‍ തന്നെ തോല്‍പ്പിച്ച മനോജിന് സീറ്റ് നല്‍കരുതെന്നായിരുന്നു കത്തിലെ ആവശ്യം. അതോടെ അഡ്വ : റിഗോരാജ് ലിസ്റ്റില്‍ ഒന്നാം പേരുകാരനായി.
മുന്‍ സിപിഎം സ്വതന്ത്ര എംപിയായിരുന്ന ഡോ കെ എസ് മനോജ് പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തിയെങ്കിലും സങ്കുചിത ചിന്താഗതിക്കാരായ നേതാക്കളുടെ എതിര്‍പ്പ് കാരണം പാര്‍ട്ടിയില്‍ പരിഗണന കിട്ടിയിരുന്നില്ല. ആലപ്പുഴയില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയായാണ് മനോജ് കരുതപ്പെടുന്നത്.