അടിമാലി : ‘‘പപ്പയും മമ്മിയും ചേട്ടായിയും എന്നോടു പിണങ്ങിക്കിടന്നതല്ലല്ലോ? ഇനി എനിക്ക് അവരെ കാണാൻ പറ്റൂല്ലല്ലേ...’ അലീനയെന്ന അഞ്ചുവയസ്സുകാരി നൊമ്പരമാകുന്നു.
കമ്പിളിക്കണ്ടം തെള്ളിത്തോട് അർത്തിയിൽ ജോസഫ് തോമസിന്റെയും മിനിയുടെയും ഇളയ മകളാണ് അലീന. ജോസ് എന്നു വിളിപ്പേരുള്ള ജോസഫും (53) മിനിയും (46) മൂത്തമകൻ അബിനും (12) വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. മൂവരെയും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുടുംബത്തിൽ ബാക്കിയായത് ഇളയ മകൾ അലീന മാത്രം.വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയ മൂവരെയും ഒരേ കല്ലറയിൽ സംസ്കരിച്ചു.
ജോസിന്റെ ആത്മഹത്യക്കുറിപ്പിൽ 3 പേരെയും ഒരേ കല്ലറയിൽ അടക്കം ചെയ്യണമെന്ന് എഴുതിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ മൃതദേഹങ്ങൾ പള്ളിയിലെത്തിച്ചു. പാറത്തോട് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളിയുടെ കാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷ.