കൊല്ലം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്‌സ്പ്രസ്സ് എറണാകുളം നോർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു.
12076 ജനശതാബ്ദി ആലപ്പുഴയിൽ താൽക്കാലികമായി നിർത്തിവച്ചു. 16127 ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജംഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്‌സ്പ്രസിന്റ സമയവും 1 മണിയിലേക്ക് മാറ്റി.
സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് പെയ്യുന്നത്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ആറ് ജില്ലകളിലായിരുന്നു അലേർട്ടെങ്കിൽ നിലവിലത് 12 ജില്ലകളിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കണ്ണൂരും കാസർഗോഡും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, നാളെ 13 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.