മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ–ശ്രീനിവാസൻ കോമ്പോ. പല കാലങ്ങളിലായി അഭ്രപാളിയിലെ സൗഹൃദ കൂട്ടായ്മകളില്‍ ഏറ്റവും കൂടുതല്‍ മലയാളികളെ ചിരിപ്പിച്ചിട്ടുള്ളത് ഒരു പക്ഷേ, മോഹന്‍ ലാല്‍- ശ്രീനിവാസന്‍ ജോഡി ആയിരിക്കും. ഇരുവരും ഒന്നിക്കുമ്പോഴെല്ലാം കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സൗഹൃദത്തിന്റെ ആഴക്കാഴ്ചകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ടിനിടയിൽ വിള്ളലുമുണ്ടായി. ഇപ്പോൾ ഇരുവർക്കുമിടയിലെ സൗഹൃദവും ശ്രീനിവാസന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
ക്ഷുഭിത യൗവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ, നിസ്സാഹയനിർദ്ധന യൗവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്. ശ്രീനി ചിത്രമായ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നു എന്ന് ഞാനൊരിക്കൽ ശ്രീനിയോട് പറഞ്ഞു. എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു. ആലപ്പി അഷ്റഫ് കുറിക്കുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
തനിയാനാലും തലപോനാലും..
പറയാനുള്ളത് പറയുന്നാളാണ് നടൻ ശ്രീനിവാസൻ.
ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.
സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാൻ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത "ഒരു മുത്തശ്ശി കഥ" യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്.
കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.
ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ , നിസ്സാഹയനിർദ്ധന
യവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്.
മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്.
കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി.
ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു.
ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ... ബാക്കി ഞാൻ പറയണ്ടതില്ലല്ലോ.
പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും
അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ.
ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാനീ ക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു.
എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു.
ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം ...ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല.
അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ടു.
സമസ്ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ,
ശ്രീനിയയോട് നീരസം കാട്ടുന്നവരുമുണ്ടു്
ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ..
സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയിൽ പോലും കാണാൻ പറ്റില്ല.
ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം..
നല്ല നടൻ
നല്ല സംവിധായകൻ
നല്ല തിരകഥാകൃത്ത്
നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ്
നല്ല ഒളിയമ്പെയ്ത്ത്കാരൻ
അതാണ് നമ്മുടെ ശ്രീനി.
അവസാനമായ് മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവ്വം ചോദിക്കട്ടെ..
മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു് പ്രതീക്ഷിക്കാമോ...?
ആലപ്പി അഷറഫ്