റിയാദ് - സൗദി കപ്പൽ യെമനിലെ ഹൂത്തി മിലീഷ്യകൾ തട്ടിയെടുത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. സൗദി കപ്പൽ റാബിഗ് -3 ആണ് ഹൂത്തികൾ തട്ടിയെടുത്തത്. ഞായറാഴ്ച രാത്രി 10.58 ന് ചെങ്കടലിന് തെക്കു ഭാഗത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് സൗദി കപ്പൽ രണ്ടു ബോട്ടുകളിലെത്തിയ ആയുധധാരി കളായ ഹൂത്തി മിലീഷ്യകൾ തട്ടിയെടുത്തത്. കപ്പലിൽ എത്ര ജീവനക്കാരുണ്ടെന്ന് കേണൽ തുർക്കി അൽമാലികി വെളിപ്പെടുത്തിയില്ല.
ദക്ഷിണ കൊറിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രില്ലിംഗ് റിഗ് വലിച്ചു കൊണ്ടു പോകുന്നതിനിടെയാണ് കപ്പൽ തട്ടിയെടുത്തത്. . അന്താരാഷ്ട്ര സ്വതന്ത്ര കപ്പൽ ഗതാഗത ത്തിനും ആഗോള വ്യാപാരത്തിനും ബാബൽ മന്ദഖ് കടലിടുക്കിന്റെയും ദക്ഷിണ ചെങ്കടലിന്റെയും സുരക്ഷക്കും ഹൂത്തികൾ ഭീഷണി സൃഷ്ടിക്കുന്നു.
വിവിധ രാജ്യക്കാരായ കപ്പൽ ജീവനക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഹൂത്തി മിലീഷ്യകൾക്കാണ്. മേഖലാ, ആഗോള സുരക്ഷ സംരക്ഷിക്കുന്നതിന് ഹൂത്തി ഭീകര മിലീഷ്യകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത് സഖ്യസേന തുടരുമെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.ഈയിടെ കടല്‍ കൊള്ളയും തട്ടികൊണ്ട് പോകലും തടയുന്നതിന് അമേരിക്കയുടെ സഹായത്തോടെ ജിസിസി രാഷ്ട്രങ്ങളെ ഉള്‍പെടുത്തി കടല്‍ സേന രൂപികരിച്ചിരുന്നു.