കോട്ടക്കൽ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വലയുകയാണ് അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളും അവരുടെ കുടുംബങ്ങളും. കക്ഷിരാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര തൊഴിൽ സംഘടന (എഎല്‍സിഎ) നേരിടുന്ന ഇന്നത്തെ വലിയ പ്രതിസന്ധിയാണ് കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൌൺ ഉൾപ്പടെയുള്ള നടപടികൾ.
ഈ മേഖലയിലെ തൊഴിലാളികൾക്ക് സഹായകമായ ആശ്വാസ നടപടികൾ ഉണ്ടാവണം.
പലരും ഒരു ജീവനോപാധി എന്ന നിലയിൽ ലോണും മറ്റും എടുത്ത് യന്ത്രസാമഗ്രികൾ വാങ്ങി തുടങ്ങിയ വർക്ക്ഷോപ്പുകൾ ചിതലരിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുന്നു.
ബാങ്ക് ലോണുകൾ, കുടിശ്ശിക വരുന്ന വാടക, കറണ്ട് ബിൽ തുടങ്ങിയ ഭാരിച്ച പ്രശ്നങ്ങളിൽ നീറിയെരിയുകയാണ്. ഇവർക്ക് സർക്കാർ തലത്തിൽ നിന്നും ഒരു കൈത്താങ്ങ് എന്ന നിലയ്ക്ക് സമാശ്വാസപരമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഈ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും.
മിക്കവാറും ബാങ്ക് ലോണുകകളിലൂടെയും മറ്റും പടുത്തുയർത്തിയ സ്വപ്നങ്ങൾക്ക് തിരശ്ശീല വീഴുന്ന കാഴ്ച വിദൂരമല്ലെന്നോർക്കണം.പ്രതിസന്ധി ഘട്ടത്തിൽ ബേങ്കുകൾ മൊറൊട്ടോറിയം നടപ്പിൽ വരുത്തണം. മാത്രമല്ല അടച്ചിടൽ പ്രതിസന്ധിയിൽ പ്പെട്ടവർക്ക് വാടക ഇളവുകൾ ബിൽഡിംഗ് ഉടമകൾ നടപ്പിലാക്കണം .
ഈ സമൂഹത്തിൽ നിർമ്മാണമേഖലയിലെ മുഖ്യഘടകമായ അലുമിനിയം ഫാബ്രിക്കേഷൻ മേഖലയെ നിലനിർത്തുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും സത്വരമായൊരു ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് അലുമിനിയം ഫാബ്രിക്കേഷൻ ലേബർ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻ (എഎൽസിഎ) മലപ്പുറംജില്ലാ കമ്മറ്റി നേതാക്കളായ ഫസൽ കൊണ്ടോട്ടി, നാസർ മേലാറ്റൂർ, മധു ആദൃശ്ശേരി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.