ആലുവ: നാട്ടിലേക്ക് മടങ്ങാനുള്ള പാസ് എടുക്കുന്നതിനുള്ള വൈദ്യ പരിശോധനയ്ക്കായി എടയാർ വ്യവസായ മേഖലയിലെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ എത്തിയപ്പോൾ ആലുവ ബിനാനിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ഇരുനൂറോളം പേരാണ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയത്. മൂന്ന് ഡോക്ടർമാരുള്ള ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം.
ഏറെനേരം കാത്തുനിന്നിട്ടും ഡോക്ടർ വരാതായപ്പോൾ അതിഥിത്തൊഴിലാളികൾ സംഘടിച്ച് ആശുപത്രി കവാടം ഉപരോധിച്ചു. അതോടെ മറ്റു ജീവനക്കാരും ചികിത്സ തേടിയെത്തിയ നാട്ടുകാരും വിഷമിച്ചു.
പൊലീസും വാർഡ് അംഗം ടി.ജെ. ടൈറ്റസും എത്തിയാണ് അതിഥിത്തൊഴിലാളികളെ സമാധാനിപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് കിട്ടാതെ മടങ്ങാൻ അവർ തയാറായില്ല. തുടർന്ന് അവധിയിലായിരുന്ന വനിതാ ഡോക്ടറെ വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് നൽകി പ്രശ്നം പരിഹരിച്ചു.