ദില്ലി: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ മാമാങ്കത്തിന് രാജസ്ഥാനിലെ ഉദയ്പൂർ ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ തര നിര തന്നെ ഉദയ്പൂരിൽ എത്തിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാന അഥിതിയാണ് മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റണും. ഉദയ്പൂർ പാലസിൽ നടക്കുന്ന പ്രീ വെഡ്ഡിങ് പാർട്ടിയിൽ പങ്കെടുക്കാനാണ് ഹിലരി എത്തിയത്. ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് സ്വീകരിച്ചു.
ഹിലരിക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങി നിരവധി പേർ ഉദയ്പൂരിൽ കഴിഞ്ഞു.
ഉദയ്പൂർ പാലസിൽ രണ്ടു ദിവസങ്ങളിലായാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിരിക്കുന്നത്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം.
കഴിഞ്ഞ ദിവസം വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്. ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്.
ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്‍പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 19 സര്‍വീസുകളാണുള്ളത്. എന്നാൽ, വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍.
പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനാണ് ആനന്ദ്. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.