തിരുവനന്തപുരം ∙ പൂവാറിൽ നിന്ന് കാണാതായ യുവതിയെ കാമുകനും സുഹൃത്തുകളും ചേര്‍ന്ന്‍ അമ്പുരിയിൽ കൊന്ന് കുഴിച്ചിട്ടത് പോലീസിനെ വെട്ടിക്കാന്‍ സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ ! നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയാണ് മൃതദേഹം കുഴിച്ചിട്ടതെന്നു കണ്ടെത്തി .
സംശയം തോന്നാതിരിക്കാന്‍ മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്‍ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഴുകിയ നിലയിലാണ് പൂവാർ സ്വദേശി രാഖി(30)യുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.
അമ്പൂരി തട്ടാൻമുക്കിൽ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീർണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന അയൽവാസിയായ യുവാവിൽ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന പോലീസിനു ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് സൈനികനായ സുഹൃത്തിന്റെ നിർമാണം നടക്കുന്ന വീടിനു സമീപമുള്ള റബർ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാൻമുക്കിൽ അഖിൽ(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. അഖിലും കൂട്ടാളികളും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയത്.
പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ സൈനികനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ രാഹുലും ഒളിവിലാണ്.
നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മിസ്ഡ് കോളിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. യുവതി പ്രണയത്തിൽ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
രാഖി ജൂൺ 21നാണ് വീട്ടിൽനിന്നു പോയത്. നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇരുവരും എത്തുമ്പോൾ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു.