ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകവെ ചൈനയില്‍ വ്യാപിച്ച 'ക്യാറ്റ് ക്യൂ' (Cat Que Virus – CQV) വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍. രാജ്യത്ത് രോഗം ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ' ക്യാറ്റ് ക്യൂ ' ( Cat Que Virus - CQV ) എന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് ഐസിഎംആറിലെ ഗവേഷകർ പറയുന്നത്.
സിക്യുവി ചൈനയിലും വിയറ്റ്നാമിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു.
പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിലാണ് ഇന്ത്യയിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കായെടുത്ത 883 ഹ്യൂമന്‍ സെറം സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വി വൈറസിനുള്ള ആന്റിബോഡി കണ്ടെത്തിയിരുന്നു.
കർണാടകയിൽ നിന്നുമാണ് രണ്ട് സാമ്പിളുകളും ശേഖരിച്ചിരിക്കുന്നത്. രാജ്യത്ത് മൈന, കാട്ടുപന്നി എന്നിവയിലും ക്യാറ്റ് ക്യൂ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായും ഇത് മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.