കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇറാഖ് സന്ദര്‍ശിച്ചു . ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹും ബഗ്ദാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. കഴിഞ്ഞതെല്ലാം മറക്കാനും പുതിയ അധ്യായം തുറക്കാനും ഷെയ്ഖ് സബാഹിന്റെ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബർഹാം സാലിഹ് പറഞ്ഞു.
Advertisment
അധിനിവേശത്തെ തുടർന്ന് ഇല്ലാതായ ബന്ധം പുനഃസ്ഥാപിക്കുന്നതിനും നല്ലനിലയിൽ കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ ഇടപെടൽ മൂലം സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ് തീവ്രവാദത്തെ ഇല്ലാതാക്കിയതിന് ശേഷമുള്ള ഇറാഖിന്റെ പുനഃസൃഷ്ടിക്കായി സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത് സന്നദ്ധമായിട്ടുണ്ടെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു. സ്ഥിരതയും സുരക്ഷയുമുള്ള ഇറാഖ് എന്നതാണ് കുവൈത്തിന്റെ താൽപര്യമെന്നും ഷെയ്ഖ് സബാഹ് പറഞ്ഞു.
7 വർഷത്തിന് ശേഷമാണ് കുവൈത്ത് അമീറിന്റെ ഇറാഖ് സന്ദർശനം. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷ സാഹചര്യം കുവൈത്ത് അമീറിന്റെ ഇറാഖ് സന്ദർശനത്തിൻറെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്‌തു.
കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറൽ അൽ സബാഹ്, ധനമന്ത്രി ഡോ.നായിഫ് അൽ ഹജ്‌റഫ്, വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് നാസർ അൽ റൗദാൻ, എണ്ണ, വൈദ്യുതി-ജലം മന്ത്രി ഡോ.ഖാലിദ് അൽ ഫാദിൽ എന്നിവരാണ് കുവൈത്ത് സംഘത്തിൽ ഉണ്ടായിരുന്നത്.