ഡൽഹി: ഡല്‍ഹിയില്‍ കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഐസിയു കിടക്കകള്‍ ലഭ്യമാക്കാന്‍ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 750 കിടക്കകള്‍ കേന്ദ്രം വാഗ്ദാനം ചെയ്‌തെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
ഡിആര്‍ഡിഒ സെന്ററുകളിലാണ് കിടക്കകള്‍ ലഭ്യമാക്കുക. ദിനംപ്രതിയുള്ള കോവിഡ് പരിശോധന 1.25 ലക്ഷമാക്കാനും തീരുമാനമായിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിനൊപ്പം കേന്ദ്രത്തിന്റെ സഹകരണവും ഇപ്പോള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി കേജ്രിവാള്‍ അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 20ന് ശേഷം ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 90 ശതമാനം ഐസിയു കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ദിവസേന 60,000 ടെസ്റ്റുകള്‍ മാത്രം നടത്തുന്ന സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് പരിശോധനയ്ക്ക് മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍, കൃത്രിമ ശ്വാസം ലഭ്യമാക്കാനാകുന്ന 10,000 കോവിഡ് കിടക്കകള്‍, കോവിഡ് കടുക്കുന്ന രോഗികളില്‍ പ്ലാസ്മ തെറപ്പി ചെയ്യാനുള്ള നിയമനിര്‍മ്മാണം എന്നിവയും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച മാത്രം 8,593 പുതിയ കോവിഡ് രോഗികളെയാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. 104 മരണങ്ങളും സ്ഥിരീകരിച്ചു. ഉത്സവകാലമായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം 15,000 വരെ ഉയരാമെന്നാണ് ആരോഗ്യമന്ത്രാലയം കണക്കുകൂട്ടുന്നത്.