ഛത്തർപുർ: മലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്നും പ്രജ്ഞയ്ക്കെതിരേ കള്ളക്കുറ്റങ്ങളാണു ചുമത്തിയതെന്നും അമിത് ഷാ പറഞ്ഞു.
പ്രജ്ഞയെ ഭോപ്പാലിൽ സ്ഥാനാർഥിയാക്കിയത് ശരിയായ തീരുമാനമാണെന്നു പറഞ്ഞ അമിത് ഷാ, ഹിന്ദു ഭീകരത എന്ന വാദമുയർത്തുന്നവർ വോട്ട് ബാങ്ക് രാഷ്ട്രീയമാണു ലക്ഷ്യമിടുന്നതെന്നു കുറ്റപ്പെടുത്തി. പ്രജ്ഞയെ പ്രതിയാക്കിയതിലൂടെ യഥാർഥ കുറ്റവാളികൾ രക്ഷപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമർശം.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ മഹാരാഷ്ട്ര എടിഎസ് മുൻ തലവൻ ഹേമന്ദ് കാർക്കറയെ അപമാനിച്ചുകൊണ്ട് പ്രജ്ഞാ സിംഗ് നടത്തിയ പ്രസ്താവനയാണ് അവർക്ക് അടുത്തിടെ മാധ്യമ ശ്രദ്ധ നൽകിയത്. ബാബറി മസ്ജിദ് തകർക്കുന്നതിനു പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന പ്രസ്താവിച്ച പ്രജ്ഞാ സിംഗിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായ പ്രജ്ഞാ സിംഗ് മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ്. തിങ്കളാഴ്ച ഇവർ പത്രിക സമർപ്പിച്ചു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗാണു ഭോപ്പാലിലെ കോണ്ഗ്രസ് സ്ഥാനാർഥി. മേയ് 12നാണു ഭോപ്പാലിൽ തെരഞ്ഞെടുപ്പ്.