പഞ്ചാബ് : അമൃത്‌സറിലെ ട്രെയിൻ അപകടത്തിൽ അവിടെ രാമലീല നൃത്തനാടകത്തിൽ രാവണനായി അഭിനയിച്ചു കൊണ്ടിരുന്ന ദൽവീർ സിംഗ് എന്ന യുവാവും കൊല്ലപ്പെട്ടു. രാവണദഹനം നടത്താൻവേണ്ടി രാമലീല നൃത്തനാടകം അല്പനേരത്തേക്ക് നിർത്തിവയ്ക്കുകയായിരുന്നു. ഇടവേള ലഭിച്ചപ്പോൾ സുഹൃത്തുമൊത്ത് നർമ്മസല്ലാപം നടത്താനായാണ് ദൽവീർ സിംഗ് റെയിൽവേ ട്രാക്കിലെത്തിയത്.
ദൽവീർ സിംഗ് അപകടസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഏകദേശം 500 ലധികം ആളുകൾ റെയിൽപ്പാളത്തിനടുത്തുനിന്നുകൊണ്ടാണ് രാവണദഹനം കണ്ടുകൊണ്ടിരുന്നത്. ഇവിടെ ഒരു കാര്യം വിവരിക്കേണ്ടതുണ്ട്.
രാവണന്റെ വിശാലകായ പ്രതിമ നിർമ്മിക്കുന്നത് കച്ചി ,ചാക്ക്, പഞ്ഞി,കോട്ടൺ വെസ്റ്റ്,തുണി എന്നിവയുപ യോഗിച്ചാണ്. 50 അടിയും അതിനുമുകളിലുമുള്ള പ്രതിമകൾ വലിയ ക്രെയിനിന്റെ സഹായത്തോടെയാണ് ഉയർത്തി പ്രത്യേകം നാട്ടിയിട്ടുള്ള സ്ട്രക്ച്ചറിൽ നിർത്തുന്നത്. മഴയുണ്ടായാൽ പ്രതിമ കത്തുന്നതിനുള്ള ബുദ്ധിമുട്ടൊഴിവാക്കാനായി പ്രതിമയുടെ പാദം മുതൽ തലകൾ വരെ ശക്തിയേറിയ പടക്കങ്ങളും, ചെറിയ ബോംബുകളും , റോക്കറ്റുകളും നിറയ്ക്കാറുണ്ട്.
രാവണപ്രതിമ കത്തിക്കുമ്പോൾ ഈ വിസ്ഫോടനങ്ങൾ മൂലം വലിയ ശബ്ദകോലാഹലങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ കേൾക്കാവുന്നതാണ്. കൂടാതെ വലിയ വെളിച്ചവും പുകയും അന്തരീക്ഷമാകെ പടരുകയും ചെയ്യുന്നു.
ഇവിടെ ട്രെയിൻ വന്നപ്പോൾ രാവണപ്രതിമ കത്തിയപ്പോഴുണ്ടായ പടക്കങ്ങളുടെ ഉച്ചത്തിലുള്ള വിസ്ഫോടനങ്ങൾ മൂലം റെയിൽവേ ട്രാക്കിൽ നിന്നവരാരും ട്രെയിനിന്റെ ചൂളംവിളി കേട്ടില്ല. പുകയും വെളിച്ചവും കൂടിയായപ്പോൾ അപകടത്തിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്തു.