അമൃത്സര്‍ : കഴിഞ്ഞ വെള്ളിയാഴ്ച അമൃത്‌സറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ച മോഹക്കംപുരയിലെ രാംസിംഗിന്റേയും മകൻ ഒന്നരവയസ്സുകാരൻ ശിവമിന്റെയും മൃതദേഹങ്ങൾ ഇന്നലെയാണ് അടക്കം ചെയ്തത്. വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ശിവമിനെ കുളിപ്പിച്ചൊരുക്കി ,പുതുവസ്ത്രമണിയിച് ദൃഷ്ടിദോഷമകറ്റാനുള്ള കറുത്ത പൊട്ടു കവിളിൽത്തൊട്ട് അരുകിൽ അവന്റെ കളിപ്പാട്ടങ്ങളും ബിസ്‌ക്കറ്റുകളും ചോക്കലേറ്റും ഉൾപ്പെടെയാണ് മൃതദേഹം അടക്കം ചെയ്തത്. പിതാവ് രാംസിംഗിന്റെ തൊട്ടടുത്തായാണ് കുഞ്ഞിനേയും അടക്കം ചെയ്തത്.
കണ്ടുനിന്നവരുടെ പോലും കണ്ണുകളെ ഈറനണിയിച്ച ദൃശ്യങ്ങളായിരുന്നു അത്.കുഞ്ഞിന്റെ മൃതദേഹം മടിയിലിരുത്തിയും മാറോടണച്ചും ചുംബിച്ചുകൊണ്ട് വിലപിച്ചിരുന്ന മാതാവ് ആരതിയുടെ കയ്യിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം അകറ്റുവാൻ ആളുകൾക്ക് നന്നേ പണിപ്പെടേണ്ടിവന്നിരുന്നു. ഭർത്താവിന്റെയും മകന്റെയും അടക്കം നടക്കുമ്പോൾ ആരതി ബോധരഹിതയായിക്കഴിഞ്ഞിരുന്നു.
വെള്ളിയാഴ്ചദിവസം രാവണദഹനം കാണാനായി മകനെയും തോളിലേറ്റി പോയ രാംസിംഗ് അവനു പരിപാടികൾ നന്നായി കാണുന്നതിനായി ഉയർന്ന റെയിൽവേ ട്രാക്കിൽ നിൽക്കവേയാണ് അപകടം നടക്കുന്നത്. ട്രെയിൻ വന്നതറിയാതെ മറ്റുള്ള 62 പേർക്കൊപ്പം അവരും ആ ദുരന്തത്തിൽപെടുകയായിരുന്നു.