Advertisment

ജിദ്ദയിലെ ഏഴ് ഏരിയകളിൽ ഇന്ന് (ശനി) ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അനിശ്ചിതകാല മുഴുദിന കർഫ്യു

New Update

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദാ നഗരത്തിൽ ഏരിയ അടിസ്ഥാനത്തിൽ മുഴുദിന കർഫ്യു നടപ്പാക്കി തുടങ്ങി. പുതിയ തീരുമാനം സംബന്ധിച്ച് ശനിയാഴ്ച ഉച്ചയോടെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കി. ഇത് പ്രകാരം, ജിദ്ദാ നഗരത്തിലെ ഏഴ് ഏരിയ (ഹയ്യ് അഥവാ ഡിസ്ട്രിക്ട്) കളിൽ ശനിയാഴ്ച മുതൽ ഇരുപത്തിനാലു മണിക്കൂർ കർഫ്യു ആയിരിക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടി.

Advertisment

publive-image

കിലോ 14 സൗത്ത്, കിലോ 14 നോർത്ത്, മഹ്ജര്‍, ഗുലൈൽ, ഖുറയാത്ത്, കിലോ 13, പെട്രോമിന്‍ എന്നീ ഏരിയകളിലാണ് ഇന്ന് വൈകുന്നേരം മൂന്നു മുതൽ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലാവുക. പ്രാദേശികമായ ആരോഗ്യ വിവരങ്ങളുടെ നിരീക്ഷണത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് അപ്പപ്പോഴുള്ള പുതിയ തീരുമാനങ്ങൾ. ഈ ഏരിയകളിലുള്ളവർ പുറത്തു പോകുന്നതും, പുറമെ നിന്നുള്ളവർ ഈ ഏരിയകളിലേയ്ക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുമുണ്ട്.

എന്നാൽ, ഈ ഏരിയകളിലെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ബാഗാലകൾ, ഫാർമസികൾ, പെട്രോൾ പമ്പുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതോടൊപ്പം, ഭക്ഷണം, ചികിത്സ, ബാങ്ക് ഇടപാടുകൾ തുടങ്ങിയ അനിവാര്യ കാര്യങ്ങൾക്കായി കാലത്ത് ആറ് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാനും മുഴുദിന കർഫ്യു പ്രഖ്യാപിച്ച പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് അനുമതിയുണ്ട്. ഇതാകട്ടെ, പ്രത്യേക അനുമതി യുള്ള പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി ബന്ധപ്പെട്ട മന്ത്രാലയങ്ങളും വിഭാഗങ്ങളും നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായും പരമാവധി ചുരുങ്ങിയ സമയപരിധിയോട് കൂടിയുള്ളതുമായിരിക്കും.

ഐസൊലേഷൻ, കർഫ്യു തുടങ്ങിയ നടപടികളിലൂടെ ലക്ഷ്യമാക്കിയ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യത്നത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെട്ട സമൂഹത്തിന്റെ പൂർണ സഹകരണം മന്ത്രാലയം അഭ്യർത്ഥിച്ചു. നടപടികൾ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതും അവ തന്നെയും നിരന്തരമായ അവലോകനങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കുന്നതുമാണ്.

Advertisment