ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് സാമഗ്രികൾക്കൊണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം നിർമിച്ച ഭിന്നശേഷിക്കാരന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ വിഷ്ണു പട്ടേൽ എന്ന അറുപതുകാരന്റെ കണ്ടെത്തലിനാണ് രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളുടെ അമരക്കാരന്റെ അംഗീകാരം.
ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര പട്ടേലിന്റെയും പട്ടേലിന്റെ വാഹനത്തിന്റെയും കഥയറിഞ്ഞത്. ജന്മനാ കേൾവിശക്തിയില്ലാത്ത വിഷ്ണു പട്ടേൽ ഇലക്ട്രോണിക് മാലിന്യം മാത്രം ഉപയോഗിച്ചാണ് മുച്ചക്രവാഹനം നിർമിച്ചത്. വിഷ്ണു പട്ടേലിനെ നേരിൽക്കാണുമെന്നും അദ്ദേഹത്തിന്റെ കണ്ടെത്തൽ കൂടുതൽ മെച്ചമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
വിഷ്ണു പട്ടേലിന്റെ കഥയുടെ സാധ്വീനത്തിൽ താൻ അദ്ദേഹത്തെപ്പോലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള പദ്ധതിയിലേക്കുള്ള പ്രാരംഭ നിക്ഷേപമായി ഒരു കോടി രൂപ മാറ്റിവയ്ക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.