കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇരുവരുടെയും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.