Advertisment

അങ്കമാലിയിലെ കൂട്ടക്കൊലയ്ക്കു കാരണം സ്വത്തുതര്‍ക്കം ; സഹോദരനെയും കുടുംബത്തെയും കൊന്നിട്ടും മതിവരാതെ മറ്റുസഹോദരന്മാരുടെ ഭാര്യമാരെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു ; ശേഷം ബൈക്കുമായി ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പിടിയില്‍

New Update

അങ്കമാലി: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ച സംഭവം സ്വത്തുതര്‍ക്കമെന്ന് പൊലീസ്‌. അങ്കമാലി മൂക്കന്നൂര്‍ എരപ്പ് കപ്പേളയ്ക്കു സമീപം താമസിക്കുന്ന അറക്കല്‍ പരേതനായ കൊച്ചപ്പന്റെ മകന്‍ ശിവന്‍ (62), ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണു ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ അശ്വിനു (10) വെട്ടേറ്റു. സംഭവത്തില്‍ ശിവന്റെ ഇളയ സഹോദരന്‍ ബാബുവിനെ (45) പോലീസ് പിടികൂടി.

Advertisment

ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്മിതയുടെ മക്കളായ അതുല്‍ (12), അപര്‍ണ (10) എന്നിവരും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. വെട്ടേറ്റ അശ്വിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്റെ പരിക്കു ഗുരുതരമല്ല.

സംഭവത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട ബാബുവിനെ കൊരട്ടിയില്‍നിന്നാണു പിടികൂടിയത്. കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തില്‍ ബൈക്കുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു. ഇയാളെ കൊരട്ടി സ്‌റ്റേഷനിലെത്തിച്ചശേഷം പിന്നീട് അങ്കമാലി പോലീസിനു കൈമാറി.

publive-image

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ആറു വര്‍ഷം മുന്‍പ് മൂക്കന്നൂര്‍ കാളാര്‍കുഴിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ബാബു, തറവാട് വീട്ടില്‍ നില്‍ക്കുന്ന മരങ്ങള്‍ വില്‍പന നടത്തുന്നതിനു കച്ചവടക്കാരനുമായി ബൈക്കില്‍ ഇന്നലെ എത്തി. സര്‍വേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമെ ആയിരുന്നുള്ളൂ. മരിച്ചുപോയ അമ്മ മരങ്ങള്‍ വെട്ടിക്കൊള്ളാന്‍ പറഞ്ഞിട്ടുണ്ടെന്നു ബാബു അറിയിച്ചപ്പോള്‍ രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാന്‍ ശിവന്‍ പറഞ്ഞതോടെ വാക്കുതര്‍ക്കമായി.

ഇതിനിടെ ബാബുവിന്റെ വീതത്തിലുള്ള തറവാട്ടുവീട്ടില്‍നിന്നു വാക്കത്തിയെടുത്ത് ആദ്യം വത്സയെ വെട്ടി. ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടുകയായിരുന്നു. അടുത്തുനിന്ന അശ്വിനെയും വെട്ടി. കത്തി എടുത്തപ്പോള്‍ തന്നെ ബാബുവിന്റെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരന്‍ ശിവന്‍, ബാബുവിനെ തടഞ്ഞിരുന്നു. എന്നാല്‍ ശിവന്റെ കഴുത്തില്‍ വാക്കത്തി വച്ചു ഭീഷണി മുഴക്കി ഭീതിപ്പെടുത്തിയശേഷം വത്സയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ജ്യേഷ്ഠന്‍ ശിവന്‍ പ്രധാന റോഡിലേക്ക് ഓടിയപ്പോള്‍ ബാബു പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടിവീഴ്ത്തി. ഇതിനുശേഷം തിരിച്ചെത്തി സ്മിതയെയും വീണ്ടും വെട്ടി മരണം ഉറപ്പാക്കി.

മൂന്നു കൊല നടത്തിയ ശേഷം ബാബു മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബാബുവൊഴികെ മറ്റു സഹോദരങ്ങളെല്ലാം തറവാടു വീടിന്റെ അടുത്തടുത്താണ് താമസിക്കുന്നത്. ഇതില്‍ പ്രതിയുടെ മറ്റൊരു ജ്യേഷ്ഠന്‍ പരേതനായ ഷാജിയുടെ ഭാര്യ ഉഷയെയാണ് ഇയാള്‍ ആക്രമിക്കാനൊരുങ്ങിയത്. ഉഷയെ വെട്ടുന്നതിനായി ബാബു ഓടിയടുത്തെങ്കിലും ഇവര്‍ രക്ഷപെട്ടു.

publive-image

പിന്നീട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അയല്‍പക്കക്കാരെ വെല്ലുവിളിക്കുകയും ശിവന്റെ വീടിന് സഹായം ചെയ്യുന്നതിനാല്‍ എതിര്‍വശത്തു താമസിക്കുന്ന ഗൃഹനാഥനെ അടുത്തതവണ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂക്കന്നൂരില്‍ അക്ഷയകേന്ദ്രത്തില്‍ ജോലിയുള്ള മറ്റൊരു സഹോദരന്‍ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകള്‍ വാക്കത്തിക്ക് വെട്ടിപ്പൊളിക്കുക മാത്രം ചെയ്ത പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി ബൈക്കില്‍ കയറി മൂക്കന്നൂര്‍ ഭാഗത്തേക്ക് പോയി.

ശിവന്റെ മൃതദേഹം സഹോദരനായ ഷാജിയുടെ വീടിന്റെ മുറ്റത്തും വത്സ, സ്മിത എന്നിവരുടെ മൃതദേഹങ്ങള്‍ ശിവന്റെ വീടിന്റെ രണ്ടുവശങ്ങളിലുമായാണ് കിടന്നത്. സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും കൊലപ്പെടുത്തുമെന്നു നേരത്തെ മുതല്‍ ബാബു ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവത്രെ. ബാബു പെട്ടി ഓട്ടോ ഡ്രൈവറാണ്. ശിവരാത്രിക്ക് അമ്മയ്‌ക്കൊപ്പം പോകുന്നതിനായി സ്മിത ഇന്നലെ വൈകുന്നേരമാണു വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന സ്മിത ബഹളം കേട്ട് എഴുന്നേറ്റതാണ്. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് വിദേശത്താണ്. സരിത, സബിത എന്നിവരാണ് ശിവന്‍ന്റെ വത്സയുടെയും മറ്റു മക്കള്‍. കുട്ടന്‍, പരേതനായ ഷാജി, ഷിബു എന്നിവരാണ് ശിവന്റെ മറ്റു സഹോദരങ്ങള്‍.

Advertisment