തൃശൂര്‍: നീതു ജോൺസൺ, മങ്കരയെ കാണാന്‍ നാളെ രാവിലെ 9 മണി മുതൽ 11 മണിവരെ അനിൽ അക്കര എംഎൽഎ കാത്തുനിൽക്കും. ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്. 'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗണ്‍സിലല്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്' - നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്.
കത്തെഴുതിയ ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ കാത്ത് അനിൽ അക്കര നടുറോഡിലെത്തുന്നത്. ‘നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.’ അനിൽ ഫേസ്ബുക്കില്‍ കുറിച്ചു.