കൊച്ചി∙ രാഷ്ട്രീയ പ്രവേശനം വിവാദമായ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി ആകുമെന്ന പ്രചരണം തള്ളി എ.കെ.ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി. താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് അനില്‍ പറഞ്ഞു. പുതിയ കാലത്തിന്റെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ചു പാര്‍ട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യ൦. തന്‍റെ രംഗപ്രവേശം മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല - അനില്‍ പറഞ്ഞു.
കെപിസിസി ഡിജിറ്റല്‍ മീഡിയ ക്യാമ്പയിന്‍ സംസ്ഥാന കണ്‍വീനറായി കഴിഞ്ഞ ദിവസമാണ് അനിൽ ആന്റണിയെ നിയമിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ താല്‍പര്യം എടുത്തായിരുന്നു നിയമനം നടത്തിയത് .
ഇതേ സെല്ലിന്‍റെ മൊത്തം ചുമതലയില്‍ ശശി തരൂര്‍ എംപിയെ നിയമിച്ചത് വാര്‍ത്താകുറിപ്പിലൂടെ മാത്രം അറിയിച്ച കെപിസിസി അനില്‍ ആന്റണിയുടെ നിയമനം പത്രസമ്മേളനം വിളിച്ച് അറിയിച്ചത് സംശയം ഉയര്‍ത്തിയിരുന്നു .
അതിനിടെ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി കൊച്ചിയില്‍ ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് എ.കെ.ആൻറണിയുടെ മകൻ കോൺഗ്രസിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ പാർട്ടി പരിപാടിയായിരുന്നെങ്കിലും എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോള്‍ അനിൽ ആൻറണിക്ക് വേദിയിൽ തന്നെ ഇരിപ്പിടം കിട്ടിയിരുന്നു.
മുല്ലപ്പള്ളിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് നേതാക്കളുടെ പരാതി . സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു.