തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് അനിൽ കാന്തിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.
പ്രഥമ പരിഗണന സ്ത്രീ സുരക്ഷക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു. പൊലീസ് മേധാവിക്ക് രണ്ട് വർഷത്തേക്ക് നിയമനം നൽകണമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും അനിൽ കാന്തിൻ്റെ നിയമന ഉത്തരവിൽ കാലാവധി പറയുന്നില്ല. ഏഴ് മാസമാണ് അനിൽകാന്തിന് ഇനി സർവ്വീസ് ബാക്കിയുള്ളത്.
1988 ബാച്ച് ഐ.പി.എസ് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഡി.ജി.പി വൈ അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 33 വര്‍ഷത്തെ സർവീസിനൊടുവിലാണ് കേരള പൊലീസിന്റെ തലപ്പത്തെത്തുന്നത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.